Sunday, March 11, 2012

സിങ്കപൂര്‍ യാത്ര –രണ്ടാം ദിവസം

രാവിലെ നേരത്തെ എഴുന്നേല്‍ക്കണമെന്ന് വിചാരിച്ചാണ് കിടന്നത്. പക്ഷേ തലേ ദിവസത്തെ ഉറക്കമില്ലായ്മ കാരണം അത് നടന്നില്ല. എന്തായാലും 8.30 യ്ക്ക് റൂമില്‍ നിന്ന് ഇറങ്ങി. താഴെ തന്നെയുളള റസ്റ്റോറന്‍റില്‍ നിന്ന് നല്ല ഇഡ്ഡലിയും, സാമ്പാറും കഴിച്ച് മെട്രോയില്‍ കയറി ഹാര്‍ബര്‍ ഫ്രണ്ട് സ്റ്റേഷനില്‍ (HarbourFront MRT Station) ഇറങ്ങി. അവിടെ നിന്ന് വിവോ സിറ്റിയിലെ സെന്‍റോസ എക്സ്പ്രസ്സ് സ്റ്റേഷനിലേക്ക്. സെന്‍റോസാ ഐലന്‍ഡിലേക്ക് പോകാന്‍ മോണോ റെയില്‍, കേബിള്‍ കാര്‍ ഇതിലേതെങ്കിലും ഒന്നായിരിക്കും നല്ലത് - നടന്നു പോകാനും ഓപ്ഷനുണ്ട്.  നടക്കുന്നത് പണ്ടേ എനിക്കിഷ്ടമല്ലാത്തതുകൊണ്ട് അതു വേണ്ട എന്നു തീരുമാനിച്ചു. ഐലന്‍ഡിലേക്കുള്ള ടിക്കറ്റ് എടുത്ത് അവിടെ എത്തിയാല്‍ നമുക്ക് ആ ദിവസം മുഴുവന്‍ അവിടെയുള്ള ഏതു പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ടേഷനിലും കയറാം. വിവോ സിറ്റിയിലെത്തിയപ്പോള്‍ പൂരത്തിന്‍റെ തിരക്ക്. ഈ സിങ്കപൂരിലിലുളളവരെല്ലാം ഞങ്ങള്‍ വന്ന ദിവസം തന്നെ എന്തിനാണാവോ ഇറങ്ങിയിരിക്കുന്നത്. എന്തായാലും ക്യൂ നിന്ന് മോണോറെയിലില്‍ കയറിപ്പറ്റി.

ആദ്യം Imbiah Station ലാണ് ഇറങ്ങിയത്. അവിടെ ഇറങ്ങി മെര്‍ലയണ്‍ പ്രതിമയും, ടൈഗര്‍ സ്കൈയും കണ്ട് ഫോട്ടോ എടുത്തു.




മെര്‍ലയണിന്‍റെ ഉളളില്‍ കയറി അതിന്‍റെ മുകളില്‍ കയറി വേണമെങ്കില്‍ നമുക്ക് കാണാം. വൈകീട്ട് വീണ്ടും വരാമെന്ന് കരുതി വീണ്ടും മോണോറെയില്‍ കയറി. 
പിന്നെ ഞങ്ങള്‍ പോയത് അണ്ടര്‍വാട്ടര്‍ വേള്‍ഡ് കാണാനാണ്. മോള്‍ക്ക് വിശന്നതു കൊണ്ട് അവള്‍ക്കു ഫുഡും വാങ്ങി അവിടെ ഒരു ബെഞ്ചില്‍ ഇരുന്നപ്പോള്‍ ഞങ്ങളുടെ അടുത്തേക്ക് ഒരാള്‍ വന്നു. ഒരു വെളളമയില്‍. എന്‍റെ കയ്യിലുളള നഗ്ഗറ്റ്സ് തട്ടിപ്പറിക്കാനാവുമോ എന്ന് പേടിച്ച് ഞാനെന്തു ചെയ്യണം എന്നറിയാതെ ഇരുന്നു. അല്ലെങ്കിലേ പണ്ടു തൊട്ടേ കോഴിയെ പേടിയുളള എന്‍റെ അപ്പോളത്തെ അവസ്ഥ  ഒന്ന് ആലോചിച്ചു നോക്കിയേ..എന്തായാലും ഒന്നും സംഭവിച്ചില്ല. അത് ഒരു പാവം മയിലായിരുന്നു. ഇത് ഞങ്ങളുടെ അടുത്ത് നില്‍ക്കുന്നതു കണ്ടിട്ട് കുറേ പേര്‍ ഫോട്ടോയെടുക്കാന്‍ വന്നു. അങ്ങനെ നിങ്ങളെന്‍റെ ഫോട്ടോയെടുക്കേണ്ട എന്ന് മയിലും. എന്തായാലും എന്തിനധികം പറയുന്നു അവസാനം മയില്‍ മയിലിന്‍റെ പാട്ടിനു പോയി.



ഞങ്ങള്‍ അണ്ടര്‍വാട്ടര്‍ വേള്‍ഡിലേക്കും. ഇതിനു മുമ്പ് മലമ്പുഴയിലുളള സാദാ അക്വേറിയം മാത്രം കണ്ടിട്ടുളള എനിക്ക് ഇത് വേറിട്ട അനുഭവമായിരുന്നു. ഇവിടെ ലോകത്തിലെ വിവിധ സ്ഥലങ്ങളിലുളള 250 തരത്തിലുളള 2,500 സമുദ്രജല ജീവികളുണ്ട്. പവിഴ പുറ്റുകളും, തിരണ്ടികളും, ഈലുകളും, ആമകളും, ഷാര്‍ക്കുകളും അടക്കം. . ഇത് മുഴുവനായി അണ്ടര്‍ഗ്രൌണ്ടിലാണ്.   കേറി ചെല്ലുന്നതിന് സൈഡിലായി  ടച്ച് പൂളുണ്ട്. എന്നു വെച്ചാല്‍ മനസ്സിലായില്ലേ.. ഓ അതു തന്നെ.. കയ്യിടാന്‍ പറ്റുന്ന ഒരു ടാങ്ക്. അതില്‍ നമുക്ക് കൈ വൃത്തിയാക്കിയതിനുശേഷം (കയ്യ് കഴുകാന്‍ അവിടെ സോപ്പും, പൈപ്പുമെല്ലാം ഉണ്ട്) കയ്യിടാം. മീനിനെ തൊട്ടുനോക്കാം. ചെറിയ മീനൊന്നുമല്ലാട്ടോ... Starfish, rays, baby sharks ഒക്കെയാണ്.  ഞാനും ചുമ്മാ കൈയ്യിട്ട് നോക്കി. മീനുകളെല്ലാം നമ്മുടെ കയ്യില്‍ ഉരുമി പോകും. വേണമെങ്കില്‍ എടുത്തു പൊക്കാം. എന്നു വെച്ച് അധികം പൊക്കിയാല്‍ വിവരം അറിയും.  അതിനു ശേഷം  കടലിലുളള എല്ലാ ജീവികളെയും തരം തിരിച്ച് ഓരോ ടാങ്കിലിട്ടിരിക്കുന്നതും കണ്ടു. അതു കണ്ടതിന്‍ ശേഷം താഴേത്തേക്ക് ഇറങ്ങി. അവിടെയും ഒരു പാട് മീനുകളുടെ ടാങ്കുകള്‍. 





പിന്നെ ഒരു ടണലും. 83 മീറ്റർ നീളമുള്ള ഒരു വലിയ അക്രിലിക്‌ ടണലാണിത്‌, കാഴ്‌ചകൾ കാണാൻ നാം ഇതിലൂടെ നടക്കണമെന്നില്ല. സ്വയം നീങ്ങുന്ന ഒരു ട്രാവലേറ്റര്‍ ഇതിലുണ്ട്‌ (ഞാന് വീണ്ടും രക്ഷപെട്ടു). അതിൽ കയറി നിന്നാൽ മതി. ഇനി അതില്‍ കയറി പോകണ്ട. സ്വയം നടക്കണമെങ്കില്‍ അതുമാവാം. ഇതിന്‍റെ ഒരു വശം മാത്രമേ സഞ്ചരിക്കൂ.. മറ്റേ വശത്തു കൂടി നമുക്ക് നടന്നോ, നിന്ന് ഫോട്ടോയെടുത്തോ പോകാം. എങ്ങനെയായാലും നമ്മുടെ തലയ്ക്കു മുകളില്‍ കൂടി വലിയ വലിയ മീനുകള്‍ നീന്തുന്നത് കാണാം. നമുക്ക് തൊടാന്‍ പറ്റുന്ന വിധത്തില്‍.





അവിടെ നിന്നും ഇറങ്ങി ഞങ്ങള്‍ പോയത് അതിന്‍റെയടുത്ത് തന്നെയുളള ഡോള്‍ഫിന്‍ ഷോ കാണാനാണ്. ഒരു വലിയ നീന്തല്‍ കുളം. അതിന്‍റെ ചുറ്റും ഇരിക്കാനുളള സ്ഥലം. ഞങ്ങള്‍ നേരത്തെ തന്നെ എത്തിയതുകൊണ്ട്‌ ഇരിക്കാൻ നല്ല സീറ്റുകിട്ടി. കുറച്ചു കഴിഞ്ഞപ്പോള്‍ ഷോ തുടങ്ങി. ശരിക്കും കാണേണ്ടതു തന്നെയാണ്. ഡോള്‍ഫിനെ കൊണ്ട് ഓരോന്നും ചെയ്യിക്കുന്നത്. ഡോള്‍ഫിന്‍ ഷോയുടെ ഇടയ്ക്ക് ഫര്‍സീലുകളും വന്നു. അവയുടെ നടത്തവും,  നൃത്തവും,  വളയത്തിലൂടെ ചാട്ടവുംപന്തുകളിയും ശരിയ്ക്കും ഞങ്ങളെ രസിപ്പിച്ചു
.


പരിപാടി തീരാറായപ്പോള്‍ മഴ പെയ്തു. ഭാഗ്യത്തിന് ഞങ്ങള്‍ ഇരിക്കുന്നയിടം നനഞ്ഞില്ല. മഴ പെയ്യുമ്പോളും ഷോ അവിടെ നടന്നു.
ഷോ കഴിഞ്ഞിട്ടും മഴ മാറിയില്ല. കുറച്ചു നേരം കൂടി ഞങ്ങള്‍ അവിടെയിരുന്നു. കുടയുണ്ടെങ്കിലും ക്യാമറയും, വീഡിയോ ക്യാമറയും, ബാഗുമെല്ലാം നനഞ്ഞാലോ.. മഴ മാറിയ ശേഷം ഞങ്ങള്‍ അവിടെ നിന്നും ബസ്സില്‍ കയറി ബീച്ചിലേക്ക് പോയി. അവിടെ ചെന്ന് എവിടെയാണ് അനിമല്‍ എന്‍കൌണ്ടേഴ്സ് നടക്കുന്നതെന്ന് ചോദിച്ചപ്പോള് അത് പലാവന്‍ ബീച്ചിലാണെന്ന് അറിഞ്ഞു. ഫുഡ് കഴിച്ച് ഞങ്ങള്‍ ബീച്ചിലേക്ക് പോകാനുളള ട്രാമും കാത്തു നിന്നു. ട്രാമില്‍ കയറി അവിടെയെത്തിയപ്പോളേക്കും ഷോ തുടങ്ങിയിരുന്നു. ഓപ്പണ്‍ സ്റ്റേജിലായിരുന്നു ഷോ.



ഞങ്ങളുടെ ഭാഗ്യക്കേടെന്നല്ലാതെ എന്തു പറയാന്‍ മഴ ചതിച്ചു. മഴ പെയ്തതോടെ ഷോ അവര്‍ മതിയാക്കി. മഴയത്തു കയറി നില്‍ക്കാന്‍ അവിടെ സ്ഥലമില്ലായിരുന്നു. ക്യാമറ നനയാതെ നോക്കണോ, അതോ മഴയത്തു ഓടി കളിക്കുന്ന മോളെ പിടിക്കണോ എന്നറിയാതെ ശരിക്കും പണിപെട്ടു. അവസാനം ഓടി അവിടെയുളള ബസ് സ്റ്റോപ്പില്‍ പോയി ഇരുന്നു.

മഴ മാറിയപ്പോള്‍ ഞങ്ങള്‍ ഇരിക്കുന്നതിന്‍റെ എതിരെ ഒരു സൂപ്പര്‍മാര്‍ക്കറ്റ് കണ്ടു. രാവിലെ ഭക്ഷണം കഴിച്ചതിനുശേഷം കാര്യമായ ഭക്ഷണം ഹസ് കഴിക്കാത്തതു കൊണ്ട് (ഞാനും, കൊച്ചും ഹെല്‍ത്ത് കോണ്‍ഷസ്‍ അല്ലാത്തതുകൊണ്ട് കയ്യില്‍ കിട്ടിയതെല്ലാം കഴിച്ചിരുന്നു.) നേരെ ഞാന്‍ അവിടെ പോയി ഒരു കോഫിയും, ഫുഡും മേടിച്ചു. .

 അപ്പോഴേക്കും മോള്‍ക്ക് വെളളത്തില്‍ കളിക്കണമെന്ന്. പണ്ടേ വെളളം കണ്ടാല്‍ അതില്‍ ചാടുന്ന സ്വഭാവമാണ് അവള്‍ക്ക്. അവളിറങ്ങിയാല്‍ എന്നെയും നനയ്ക്കുമെന്നറിയാവുന്നതു കൊണ്ട് അവിടെ നിന്നും മെല്ലെ മാറ്റി അടുത്തുളള ടോയ്സില്‍ കൊണ്ടു പോയി. അവിടെ അവള്‍ക്ക് ഒരു കൂട്ടുകാരിയേയും കിട്ടി. പിന്നെ അവിടെ നിന്നും പിടിച്ചു കൊണ്ടു പോകാന്‍ കുറച്ചു ബുദ്ധിമുട്ടി.

പിന്നീട് ഞങ്ങള്‍ പോയത് ലൂജ്&സ്കൈ റൈഡിലേക്ക് ആയിരുന്നു. അവിടെ ചെന്ന് ഫാമിലി ടിക്കറ്റെടുത്ത് സ്കൈ റൈഡില്‍ കയറി. വളരെ ഉയരത്തില്‍ വലിച്ച് കെട്ടിയിരിക്കുന്ന ഇരുമ്പ് വടത്തില്‍ ബന്ധിച്ച കസേരയില്‍ ഇരുന്ന് കൊണ്ടുള്ള ഒരു ആകാശ യാത്ര .ഒരു മലയുടെ മുകളിലേക്ക് പോകുന്നതു പോലെ. അത്ര പേടിയൊന്നും തോന്നിയില്ല. മോളും പ്രശ്നമൊന്നു മുണ്ടാക്കിയില്ല.  മുകളില്‍ നിന്ന് താഴേക്ക് നോക്കിയപ്പോള്‍ നല്ല രസമായിരുന്നു. അതില്‍ പോയപ്പോളാണ് ഒരു ദുരിയാന്‍ മരവും, അതില്‍ ദുരിയാന്‍ തൂങ്ങി കിടക്കുന്നതും കണ്ടത്.

പിന്നെ ലൂജ് റൈഡായിരുന്നു. യന്ത്ര സംവിധാനങ്ങള്‍ ഒന്നുമില്ലാത്ത വണ്ടിയാണിത്.  വളഞ്ഞു പുളഞ്ഞ പാതയിലൂടെയുളള ഒരു യാത്ര. അതും ഇറക്കത്തിലേക്ക്. ഹാന്‍ഡില്‍ പിന്നോട്ട് വലിച്ച് വണ്ടിയുടെ വേഗം കുറയ്ക്കുകയോ നിര്‍ത്തുകയോ ആവാം. ആദ്യം എനിക്ക് പേടി തോന്നിയെങ്കിലും ഓടിച്ചു നോക്കിയപ്പോള്‍ നല്ല രസമായി. ഫാമിലി പാസ്സുളളതു കാരണം 2 പ്രാവശ്യം ലൂജ്&സ്കൈ റൈഡില്‍ കയറി. അങ്ങനെ ഒരു പാട് രസമുളള ആ റൈഡ് കഴിഞ്ഞ സങ്കടത്തോടെ അവിടെ നിന്ന് പോന്നു. ഇനിയുളളത് സോങ് ഓഫ് ദി സീ യാണ്. അതിന്‍റെ സമയം 7.30 ആണ്. ആ സമയത്തിനുളളില്‍ രാവിലെ പോയ മെര്‍ലയണ്‍ പ്രതിമയുടെ അവിടെ ഒന്നു കൂടി പോകാമെന്നു കരുതി അങ്ങോട്ട് പോയി. അവിടെ ചെന്ന് പ്രതിമയുടെ സൈഡില്‍ ചെന്നപ്പോളാണ് അവിടെ വെളളച്ചാട്ടങ്ങളും, ബീച്ചിലേക്ക് പോകുന്ന ഒരു പാതയുമുണ്ടെന്ന് മനസ്സിലായത്. ഞങ്ങള് ആ പാതയിലൂടെ നടന്നു. 
അപ്പോഴേക്കും സോങ് ഓഫ് ദി സീ തുടങ്ങാനുളള സമയം ആകാറായി.  സോങ് ഓഫ് ദി സീ ഒരു  പാട്ടു പാടി ഒരു രാജകുമാരിയെ ഉണര്‍ത്താന്‍ ‍ ശ്രമിക്കുന്ന ഒരാളുടെ കഥ പറയുന്ന ലേസര്‍ഷോയാണ്. വാട്ടര്‍ജെറ്റും. ഫ്ലെയിം ബഴ്സ്റ്റേഴ്സും, ലേസറും, പാട്ടും എല്ലാം കൂടി എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന എന്‍റര്‍ടെയിംമെന്‍റ് ഷോയാണ്. നേരത്തെ പോയില്ലെങ്കില്‍ നല്ല സീറ്റ് കിട്ടിയില്ലെങ്കിലോ എന്നു വിചാരിച്ച് ഞങ്ങള്‍ അവിടേയ്ക്ക് പോയി. 


ഫോട്ടോയ്ക്ക് കടപ്പാട് ഗൂഗിളിന്

 അവിടെയെത്തി ഇരുന്ന് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഷോ തുടങ്ങി. അന്നത്തെ ദിവസത്തെ നടന്ന ക്ഷീണമെല്ലാം മറക്കാന്‍ ആ ഒരു ഷോ മതിയായിരുന്നു. ഇതിനു മുന്‍പ് പല ലേസര്‍ഷോകള്‍ മസ്കറ്റില്‍ വെച്ചു കണ്ടിട്ടുണ്ടെങ്കിലും  അതൊന്നും ഇതിന്‍റെ അടുത്തൊന്നും വരില്ല. ഇതില്‍ ഓരോ കഥാപാത്രങ്ങള്‍ വരുന്നതെല്ലാം എത്ര നന്നായാണ് അവതരിപ്പിച്ചിരിക്കുന്നത്.  



ഷോ തീര്‍ന്നതിനു ശേഷം മോണോറെയിലില്‍ കയറി ഹാര്‍ബര്‍ഫ്രന്‍റിലേക്ക്, അവിടെ നിന്നും ഹോട്ടലിലേക്ക്...






Wednesday, February 29, 2012

സിങ്കപൂര്‍ യാത്ര- ഒന്നാം ദിവസം

ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സിങ്കപ്പൂരിലെത്തിയത്. ഹോട്ടലില്‍  ചെന്ന് ബെഡ്ഡ് കണ്ടപ്പോള്‍ തന്നെ ഉറങ്ങാനാണ് തോന്നിയത്. കുളിച്ച് ഫ്രഷായി കുറച്ചു നേരം വിശ്രമിച്ച് 5 മണിയായപ്പോള്‍ ഇറങ്ങി. നേരെ മെട്രോ സ്റ്റേഷനിലേക്ക് - വഴി റിസപ്ഷനില്‍ ചോദിച്ചു. അടുത്തു തന്നെയായിരുന്നതുകൊണ്ട് കണ്ടു പിടിക്കാന്‍ അധികം ബുദ്ധിമുട്ടിയില്ല. അതു നോക്കിയാണ് ഈ ഹോട്ടല്‍ തന്നെ സെലക്ട് ചെയ്തത്. ചെന്ന് ടിക്കറ്റ് എടുത്ത് ( എയര്‍പോര്‍ട്ടില്‍ നിന്നു തന്നെ കറന്‍സി മാറ്റിയതു കൊണ്ട്, പിന്നെ ബുദ്ധിമുട്ടുണ്ടായില്ല. ഇല്ലെങ്കിലും കുഴപ്പമില്ലായിരുന്നു. ഹോട്ടലിന്‍റെ അടുത്തു തന്നെയുണ്ട്.)നേരെ സിങ്കപ്പൂര്‍ ഫ്ലൈയറിലേക്ക് (Singapore flyer) പോയി. അവിടെ ചെന്നപ്പോള്‍ അവിടെ തൃശ്ശൂര്‍ പൂരത്തിനേക്കാളും തിരക്ക്. ക്രിസ്തുമസ്സിന്‍റെ പിറ്റേദിവസം ആയതു കൊണ്ട് സിങ്കപൂരിലുളള എല്ലാവരും അവിടെയുണ്ടെന്ന് തോന്നി. ടിക്കറ്റ് എടുക്കാന്‍  ചെന്നപ്പോള്‍ കൌണ്ടറിലെ ചേച്ചി പറഞ്ഞു ഇന്നത്തേക്ക് ടിക്കറ്റെടുത്താല്‍ 2 മണിക്കൂര്‍ ക്യൂവില്‍ നില്ക്കേണ്ടി വരുമെന്ന്. അതുകൊണ്ട് ഞങ്ങള്‍ വേറെ ഒരു ദിവസം വരാമെന്ന് വിചാരിച്ച് അവിടെ നിന്ന് പോന്നു.








എക്സപ്ലനേഡ് (Esplanade) കാണാമെന്ന് കരുതി അവിടെ നിന്ന് നടന്നു. പോകുന്നവഴിക്ക് മറീനാബേ സാന്‍ഡ്സിന്‍റേയും (Marina bay sands), ഹെലിക്സ് ബ്രിഡ്ജിന്‍റേയും (Helix bridge) ഫോട്ടോയും എടുത്ത് എക്സപ്ലനേഡിലേക്ക് പോയി. അവിടെ അടുത്തുളള ഒരു ഹോക്കര്‍  സെന്‍ററില്‍ (ഭക്ഷണസാധനങ്ങളുടെ വഴിയോര കച്ചവടം) കേറി. അവിടെ കയറിയപ്പോളാണ് മനസ്സിലായത് ഇതൊന്നും നമുക്ക് തിന്നാന്‍ പറ്റുന്ന സാധനങ്ങളല്ല എന്ന്. കാണാന്‍ നല്ല ഭംഗിയുള്ള ഡിഷുകള്‍, ചീഞ്ഞ മീന്‍ പുഴുങ്ങിയ മണമാണന്നേയുള്ളു. അവിടെ നിന്ന് ജ്യൂസും കുടിച്ച് ഇറങ്ങി. യാത്രയുടെ ക്ഷീണമുളളതു കൊണ്ട് ബാക്കി കാഴ്ച പിറ്റേ ദിവസത്തേക്ക് മാറ്റി. അവിടേ നിന്ന് ഹോട്ടലിലേക്ക് ബസ്സ് കിട്ടും. പക്ഷേ ബസ്സിലെ ടിക്കറ്റിംഗ് മെഷീനില്‍ കോയിനുകള്‍ മാത്രമാണോ എടുക്കുകയെന്നറിയില്ല , . ഞങ്ങളുടെ കയ്യില്‍ ചില്ലറയുണ്ടായിരുന്നില്ല. അതുകൊണ്ട് ചുമ്മാ നാണം കെടണ്ടല്ലോയെന്നു കരുതി ഒരു ടാക്സി വിളിച്ച് ഹോട്ടലിലേക്ക് പോന്നു.

ഹോട്ടലിലെത്തി ഡ്രസ്സ് ഒക്കെ മാറി നേരെ അടുത്തുളള ഇന്ത്യന്‍ റെസ്റ്റോറന്‍റില്‍ പോയി നല്ല നാടന്‍ പൊറോട്ടയും ചിക്കന്‍ കറിയും കഴിച്ചു (എവിടെയായാലും നമ്മള്‍ മലയാളികള്‍ നമ്മുടെ സംസ്ഥാന ഭക്ഷണം മറക്കാന്‍ പാടില്ലല്ലോ). നേരെ മുസ്തഫ ഷോപ്പിംഗ് മാളിലേക്ക് കയറി, എന്തൊക്കെയുണ്ടെന്ന് അറിയേണ്ടേ.. പണ്ടേ വിന്‍ഡോ ഷോപ്പിംഗ് എന്‍റെ ഒരു വീക്ക്നസ്സാണ്.. എന്തായാലും കയറിയതല്ലേ മസ്കറ്റില്‍ കിട്ടാത്ത തരം കുറച്ച് ജ്യൂസുകളും (ലിച്ചിയും മുല്ലപ്പൂവും, കരിമ്പും ബേസില്‍ സീഡും തുടങ്ങിയവ ) വാങ്ങിയിറങ്ങി. റൂമില്‍ കൊണ്ടു പോയി കുടിച്ചപ്പോളാണ് മനസ്സിലായത് വെറുതെയല്ല ഇത് ഇവിടെയില്ലാത്തത് എന്ന്. അത്ര വൃത്തികെട്ട ടേസ്റ്റായിരുന്നു, (കരിമ്പും കരിമീനും, മാങ്ങയും മാങ്ങാത്തൊലിയും അങ്ങനെയെന്തിന്‍റെയൊ ടേസ്റ്റ്)..എന്തായാലും വാങ്ങിയതല്ലേ കളയാന്‍ പറ്റുമോ.. എന്തായാലും അത് അവിടെ വെച്ചു. 5 ദിവസവും. അവസാനം അത് വേസ്റ്റില്‍ ഒഴിച്ചിട്ട് ഇങ്ങ് പോന്നു.


Tuesday, January 31, 2012

സിങ്കപൂര്‍ യാത്ര



കുറേ കാലത്തെ ആഗ്രഹമായിരുന്നു സിങ്കപൂര്‍ യാത്ര.  ഇതിനു വേണ്ടി ഒരു പാട് യാത്രാ ബ്ലോഗുകള്‍ വായിച്ചു. കുറേ ട്രാവല്‍ ഓപ്പറേറ്റേഴ്സ് ന് മെയില്‍ അയച്ചു. എല്ലാവരും മറുപടി അയച്ചത് ഹോട്ടല്‍ താമസവും, അര ദിവസത്തെ കാഴ്ചയും. ഇതിനാണെങ്കില്‍ ഒടുക്കത്തെ കാശും. അതോടെ പാക്കേജ് ടൂര്‍ എന്ന മോഹം ഉപേക്ഷിച്ചു.
പിന്നെ നമ്മുടെ ഗൂഗിളിനെ തന്നെ ആശ്രയിച്ചു. സിങ്കപൂരില്‍ പോകേണ്ട സ്ഥലങ്ങള്‍     ഏതൊക്കെയാണ് എന്ന് തപ്പി. അവിടെ യുണ്ടായിരുന്ന കൂട്ടുകാരിക്ക് മെയിലും അയച്ചു. അങ്ങനെ കൂട്ടുകാരി അയച്ച ലിസ്റ്റും നോക്കി എവിടെയൊക്കെ പോകണമെന്ന് ഏകദേശം തീരുമാനിച്ചു. അങ്ങനെ ഓരോ ദിവസവും പോകേണ്ട സ്ഥലങ്ങള്, എങ്ങനെ പോകണം, എന്നൊക്കെ ഒരു ലിസ്റ്റുണ്ടാക്കി. 
പിന്നെ ഫ്ളൈറ്റ് ടിക്കറ്റ് നോക്കലായി. മസ്കറ്റില്‍ നിന്ന് ആയതുകൊണ്ട് ഡിറക്ട് ഫ്ളൈറ്റ് ഇല്ല. പിന്നേ എല്ലാ എയര്‍ലൈന്‍സും മാറി മാറി നോക്കി. അങ്ങനെ അവസാനം ശ്രീലങ്കന്‍ എയര് വെയ്സ് മള്‍ട്ടി സിറ്റി കൊടുത്ത് 200 റിയാലിന് മസ്കറ്റ്- സിങ്കപൂര്‍- കോലാലമ്പൂര്‍-മസ്കറ്റ് കിട്ടി. അങ്ങനെ അത് ബുക്ക് ചെയ്തു.
പിന്നെ ഹോട്ടല് തപ്പലായി. ഡിസംബര്‍ പീക്ക് ടൈമായതു കൊണ്ട് അത് കുറച്ചു കട്ടിയായിരുന്നു. എല്ലാ ഹോട്ടലും റേറ്റ് കൂടുതല്‍. പിന്നെ ഓരോ ഹോട്ടലിന്‍റെയും റിവ്യൂ വായിച്ച് നല്ല റിവ്യു ഉളള ഹോട്ടലുകളുടെ ലിസ്റ്റ് ഉണ്ടാക്കി. ഇതില്‍ നിന്ന് മെട്രോ സ്റ്റേഷന്‍റെ അടുത്തുള്ള ഹോട്ടലുകള്‍ നോക്കി അതില്‍ നിന്ന് ഒരെണ്ണം ബുക്ക് ചെയ്തു. 
പിന്നെ വിസ എടുത്തു കാത്തിരിപ്പായിരുന്നു ആ ദിവസം വരാന്‍. പോകുന്നതിന്‍റെ രണ്ടു ദിവസം മുമ്പ് യൂണിവേഴ്സല്‍ സ്റ്റുഡിയോ, സൂ, ബേര്‍ഡ് പാര്‍ക്ക് ടിക്കറ്റ് എടുത്തു. ഇതിനിടയ്ക്ക് സിങ്കപൂരിലെ കാലാവസ്ഥ നോക്കിയപ്പോള്‍ മഴ ഇടയ്ക്കിടയ്ക്ക് ഉണ്ടെന്ന് കണ്ടതു കൊണ്ട് കുട. റെയിന്‍കോട്ട് തപ്പിയിറങ്ങി. (മസ്കറ്റില്‍ മഴ എന്നതു കാലാവസ്ഥ മാറുന്ന സമയത്തു മാത്രമായതു കൊണ്ട് ഇതൊക്കെ കിട്ടാന്‍ കുറച്ചു പാടാണ്.) ഞങ്ങള്‍ക്ക് റെയിന്‍കോട്ട് കിട്ടി. പക്ഷേ മോള്‍ക്ക് കിട്ടിയില്ല. പിന്നെ അവിടെ ചെന്നിട്ട് വാങ്ങാലോ എന്ന് കരുതി.
അങ്ങനെ കാത്ത് കാത്തിരുന്ന് ആ സുദിനം വന്നെത്തി. ആദ്യത്തെ വിദേശയാത്ര ( ആദ്യത്തെയല്ല. നമ്മുടെ കേരളത്തില്‍ നിന്നും ഇവിടെ മസ്കറ്റിലേക്ക് പോന്നതു തന്നെയാണ്. പക്ഷേ ഇപ്പോള്‍ മസ്കറ്റ് നമ്മുടെ സ്വന്തം പോലെ ആയതുകൊണ്ടും, പിന്നെ ആദ്യമായി കാഴ്ച കാണാന്‍ മാത്രം പോകുന്നതു കൊണ്ടും ഇത് ആദ്യ വിദേശയാത്ര അല്ലേ....)
പകലു തന്നെ കാറൊക്കെ കൊണ്ടു ഫ്രണ്ടിന്‍റെ വീട്ടിലിട്ടു. അല്ലെങ്കില്‍ 11 ദിവസത്തെ യാത്രയും കഴിഞ്ഞ് വരുമ്പോള്‍ അതിന്‍റെ ബാറ്ററി തീര്‍ന്നിരിക്കും. പിന്നെ അതു സ്റ്റാര്‍ട്ട് ചെയ്യാന്‍ വേറെ വണ്ടിക്ക് ഓടേണ്ടി വരും. രാവിലെ തന്നെ നെറ്റില്‍ നിന്നും ബോര്‍ഡിംഗ് പാസ്സെടുത്തു. പ്രിന്‍റ് വന്നില്ല. അതിനു പകരം ഒരു മെസേജ്. പോയി ക്രെഡിറ്റ് കാര്‍ഡ് കാണിച്ചാലേ പ്രിന്‍റാന്‍ പറ്റുവെന്ന്. 
അങ്ങനെ രാത്രി എയര്‍പോട്ടിലേക്ക്. അവിടെ ക്രെഡിറ്റ് കാര്‍ഡ് കാണിച്ചു. കൌണ്ടറില് ഇരുന്നത് ഒരു മന്ദബുദ്ധിയാണോ... അതോ പുതിയതായി വന്നതാണോ എന്തോ... അതിന് ഞങ്ങളുടെ ഈ നീണ്ട ലിസ്റ്റ് (മസ്കറ്റ്-കൊളംബോ—സിങ്കപ്പൂര്‍- കോലംലമ്പൂര്‍- കൊളംബോ-മസ്കറ്റ്) കണ്ടപ്പോള്‍ ഒന്നു മനസ്സിലായില്ല. ആരോടൊക്കെയോ വിളിച്ചു ചോദിച്ച് കൊളംബോയിലേക്കുളള ബോര്‍ഡിംഗ് പാസ്സ് അടിച്ചു തന്നു. ബാക്കി കൊളംബോയില്‍ ചെന്നിട്ട് തരാമെന്നു പറഞ്ഞു.  9.30 ക്ക് ഫ്ലൈറ്റില് കയറി. നേരെ കൊളംബോ അവിടെ നിന്നും സിങ്കപൂരിലേക്ക്. കൊളംബോയില്‍ ഇറങ്ങി. എവിടേയ്ക്ക് പോകണം എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ല. ആദ്യമായാണ് ഈ ഇറങ്ങികേറല്‍. പിന്നെ അവിടെയിരുന്ന പെണ്ണിനോട് ചോദിച്ചപ്പോള്‍ കൌണ്ടര്‍ നമ്പര്‍ പറഞ്ഞു തന്നു. ആ കൌണ്ടറിനടുത്ത് പോയി ഇരുന്നു. ആ സ്ഥലം കണ്ടപ്പോള്‍ ഇത്രയും ചെറുതാണോ ഈ എയര്‍പോര്‍ട്ട് എന്നു തോന്നി. (പക്ഷേ അത് വെറും തോന്നലായിരുന്നുവെന്ന് തിരിച്ചു വന്ന ദിവസം മനസ്സിലായി.) കണ്ടു കഴിഞ്ഞാല് നമ്മുടെ ഏതെങ്കിലും ബസ് സ്റ്റാന്‍ഡ് പോലെയുണ്ട്. നിറയെ കടകളൊക്കെയായി. ആകെ കുറച്ചു പേര്‍ക്ക് ഇരിക്കാനുളള സ്ഥലമേയുളളൂ.. 5,6 ഫ്ലൈറ്റിലേക്കുളള ആള്‍ക്കാരു മുഴുവന്‍ വന്നു കഴിഞ്ഞപ്പോള് പൂരത്തിനുളള തിരക്കായി...അങ്ങനെ കുറേ നേരം ലൈനില്‍ നിന്ന് ചെക്കിംഗിന്... നമ്മുടെ നാട്ടിലെ പോലെയല്ല ഷൂ വരെ അഴിച്ച് അതില്‍ വെയ്ക്കണം. അങ്ങനെ ഫ്ലൈറ്റിലേക്ക്. 
ഉച്ചയ്ക്ക് ഒരു മണിയായപ്പോള്‍ സിങ്കപൂര്‍ കണ്ടു തുടങ്ങി. ദ്വീപുകളും.... 

അവിടെയെത്തി എയര്‍പോര്‍ട്ട് ഷട്ടിലില്‍ ഹോട്ടലിലേക്ക്.. 
ഹോട്ടലിലെത്തി. റിവ്യു വായിച്ചതുപോലെ നല്ല ഹോട്ടല്‍. നല്ല വ്യത്തിയുളള ഹോട്ടല്. ഹോട്ടലിന് ചുറ്റും ഇന്ത്യന്‍ റെസ്റ്റോറന്‍റുകള്‍. മുന്പില്‌ തന്നെ വലിയ ഷോപ്പിംഗ് മാള്‍ (മുസ്തഫ). ഇതു കണ്ടപ്പോളാണ് ഇത്രയും വലിയ മാളുകളും ഉണ്ടെന്നു മനസ്സിലായത്. മസ്കറ്റില്‍ ഉളളതെല്ലാം ഇതിന്‍റെ കുട്ടികളുടെ അത്രയുമേ ഉള്ളുവെന്ന്.