Thursday, April 5, 2012

സിങ്കപൂര്‍ യാത്ര - അഞ്ചാം ദിവസം- ഭാഗം 2


ബേര്‍ഡ് പാര്‍ക്കില്‍ നിന്നിറങ്ങി ഭക്ഷണവും കഴിച്ച് നേരെ മെട്രോയില്‍ കയറി ബൊട്ടാനിക്കല്‍ ഗാര്‍ഡനിലേക്ക് പോയി. ഗാര്‍ഡനിന്‍റെ മുമ്പില്‍ തന്നെയാണ് സ്റ്റേഷന്‍. ഇവിടെ ഇറങ്ങി അങ്ങു നടന്നു ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ. പോകുന്ന വഴിക്കെല്ലാം ഒരു പാട് ചെടികളും, മരങ്ങളും (കൊക്കോ, അങ്ങനെയുളളവ) ഈ ഗാര്‍ഡനുള്ളില്‍ തന്നെയാണ് ഓര്‍ക്കിഡ് ഗാര്‍ഡന്‍. അവിടേക്കാണ് നമ്മള്‍ പോകുന്നത്. അതു കൊണ്ട് ഇതധികം ഡീറ്റയിലായി കാണാന്‍ നിന്നില്ല. ഇത് മുഴുവന്‍ കാണണമെങ്കില്‍ ഒരു ദിവസം മുഴുവന്‍ വേണം. 

എന്തോ ഒരു കായ... തേങ്ങയുടെ വലുപ്പമുണ്ട്....  ഇത് നാട്ടിലെത്തിയാല് തേങ്ങയില്‍ മായം ചേര്‍ക്കാനുപയോഗിക്കാമായിരുന്നു. (കണ്ടില്ലേ എന്‍റെ ബുദ്ധിയുടെ പോക്ക്..)

എന്തായാലും ഞങ്ങളുടെ ഈ നടപ്പ് വെറുതെയായില്ല. അത്രയ്ക്ക് രസമായിരുന്നു ഓര്‍ക്കിഡ് ഗാര്‍ഡന്‍. പണ്ടു തൊട്ടേ പൂക്കള്‍ എന്‍റെയൊരു വീക്ക്നസ്സാണ്. അപ്പോള്‍ പിന്നെ ഓര്‍ക്കിഡുകളുടെ കാര്യം പറയേണ്ടല്ലോ..  
ടിക്കറ്റ് എടുത്ത് ഗാര്‍ഡനില്‍ കയറി, ഇവിടെ ലോക്കറുമില്ല, സ്ട്രോളറുമില്ല വാടകയ്ക്കെടുക്കാന്‍, അതു കൊണ്ടു തന്നെ മോളെയും, ബാഗും, ക്യാമറയും, വീഡിയോ ക്യാമറയുമെല്ലാം കൂടി ശരിക്കും വശം കെട്ടു, അതും മോള് ഉറങ്ങുകയും ചെയ്തു. അതു കൊണ്ട് കേറിയപ്പോള്‍ ഞാന്‍ ഹസ്ബന്‍റിനോട് പറഞ്ഞു പോയി വീഡിയോയും, ഫോട്ടോയും എടുത്തിട്ട് വാ. ഞാനിവിടെ മോളെയും കൊണ്ടിരിക്കാമെന്ന്, ആള് സമ്മതിച്ചില്ല, അതെന്തായാലും നന്നായെന്ന് പിന്നീട് മനസ്സിലായി. അല്ലെങ്കില്‍ ശരിക്കും സങ്കടമായേനേ... ഇതു വരെ കാണാത്ത ഒരു പാട് തരം പൂക്കള്‍.
പൂവിന്‍റെ പകുതി പോയതല്ല, ഡിസൈനാ ഡിസൈന്‍..
തേനീച്ചയുടെ ഡ്യൂപ്പാണോ?
അഞ്ചുകാലി ഓര്‍ക്കിഡ്

ആദ്യം കേറുമ്പോള്‍ തന്നെ ഇവിടെ കാണുന്നത് ഒരു അര്‍ദ്ധ വ്യത്താക്യതിയിലുളള ഒരു ഫൌണ്ടനാണ്, അതിന്‍റെ മുകളില്‍ കൊക്കിന്‍റെ 2 പ്രതിമയും, അതിന് ചുറ്റും, മുകളിലുമായി നിറയെ ഓര്‍ക്കിഡുകളുമാണ്. 
ഇതിനിപ്പോ എന്താ പേരിടുക?
താമരോക്കിര്‍ഡ്
അവിടെ നിന്ന് 2 വഴിയുണ്ട്,  രണ്ടു വഴിയും പോകാം, ഞങ്ങള്‍ ഇടതു വഴി തിരഞ്ഞെടുത്തു. പോകുന്ന വഴിയുടെ വശങ്ങളില്ലെല്ലാം ഓര്‍ക്കിഡുകള്‍ പല കളറിലും, വലുപ്പത്തിലും. അതും നമ്മളിതു വരെ കാണാത്ത നിറവും, ആകൃതിയും, വലുപ്പവും. അതും കണ്ട് ഫോട്ടോയും എടുത്ത് പോയപ്പോളാണ് നിലത്ത് മുഴുവന്‍ നെല്ലിക്ക കിടക്കുന്നത് കണ്ടത്. നോക്കിയപ്പോള്‍ കുറേ കാട്ടുനെല്ലി മുഴുവന്‍ നെല്ലിക്ക നിറഞ്ഞു ഇപ്പോള്‍ കൊമ്പു പൊട്ടുമെന്ന് തോന്നലോടെ നില്‍ക്കുന്നു. മലയാളിയായതു കൊണ്ട് ഞാനപ്പോളേ അതെല്ലാം പറിച്ച് ബാഗിലിട്ടുണ്ടാവുമെന്നല്ലേ നിങ്ങള്‍‌ കരുതുന്നത്. അത് വെറും തോന്നലാണ് മക്കളേ.... നല്ല അടി നാട്ടില്‍ കിട്ടില്ലേ..... മഹാ മോശം നെല്ലിക്കളാണ്, ചെറിയ വിഷാംശം ഉണ്ടെന്ന് ഉറക്കെ പറഞ്ഞ് -ഒരു നെടുവീര്‍പ്പുമിട്ട്  അവിടെ നിന്ന് പോയി. 
 
 


നേരെ ചെന്നത് Orchidarium ലേക്കാണ്. ട്രോപ്പിക്കല്‍ ഏരിയയില്‍ വളരുന്ന ഓര്‍ക്കിഡുകള്‍ കാട്ടില്‍ എങ്ങനെ വളരുന്നു, അതു പോലെ തന്നെ വളര്‍ത്തിയിരിക്കുന്നു.
തണുപ്പില്‍ വളരുന്നവയെ Cool House ലും, മഞ്ഞിലും, വെളളച്ചാട്ടത്തിലും വളരുന്നവയെ Mist House ലും, കുറഞ്ഞ വെളളത്തില്‍ വളരുന്നവയെ Bromeliad House ലും വളര്‍ത്തിയിരിക്കുന്നു.ഇത് കാണാനായി പോകുന്ന പാത അടി പൊളിയായിരുന്നു. മരങ്ങള്‍ക്ക് മുകളില്‍ കെട്ടിയുണ്ടാക്കിയ ഒരു തടിപാലം, അതില്‍ കൂടി നടന്നു വേണം നമ്മള്‍ക്ക് ഇവിടെയത്താന്‍
ഈ ചൂടു സമയത്ത് Cool House ഒരു അനുഗ്രഹമായിരുന്നു. അവിടെ നിന്ന് ഇറങ്ങാനേ തോന്നിയില്ല. തണുപ്പ് കാലാവസ്ഥയില്‍ വളരുന്ന ഓര്‍ക്കിഡുകളുടെ ഭംഗിയും കണ്ട് ഫോട്ടോയുമെടുത്ത് അവിടെ നിന്നിറങ്ങി.
മിസ്റ്റ് ഹൌസില്‍ ചെറുതായി വെളളം സ്പ്രേ ചെയ്ത്, വെളളച്ചാട്ടത്തിന്‍റെ സൈഡില്‍ വളരുന്ന ഓര്‍ക്കിഡുകളെ വളര്‍ത്തിയിരിക്കുന്നു. ഫോട്ടോ എടുത്ത് വിരല്‍ വേദനിച്ചു തുടങ്ങി, ഈശ്വരാ എന്‍റെ ക്യാമറ അടിച്ചു പോകല്ലേന്ന് പ്രാര്‍ത്ഥിച്ച് വീണ്ടും ഫോട്ടോഗ്രാഫിയിലേക്ക് ...
 ഇതെല്ലാം കണ്ട് തിരിച്ച് നടന്നപ്പോളാണ് കുറേ മഞ്ഞ കളറിലുളള കമാനങ്ങള്‍ കണ്ണില്‍ പെട്ടത്, നോക്കിയപ്പോഴാണ് മനസ്സിലായത് അത് മഞ്ഞ നിറത്തിലുളള ഓര്‍ക്കിഡ്(golden Shower orchids)വളര്‍ത്തിയ കമാനങ്ങളാണെന്ന്.
ഈ പോകുന്ന വഴിക്കെല്ലാം നമുക്ക് അവിടെയിരുന്ന് ഫോട്ടോയെടുക്കാന്‍ വേണ്ടി അവര്‍ ഓര്‍ക്കിഡുകളെ വളര്‍ത്തിയിട്ടുണ്ട്. അവിടെയിരുന്ന് ഫോട്ടോയെടുത്താല്‍ നമ്മുടെ ചുറ്റും ഓര്‍ക്കിഡുകള്‍.. 


എല്ലാം കണ്ട് അവിടെ നിന്നിറങ്ങി , ഇറങ്ങിയപ്പോള്‍ കണ്‍ഫ്യൂഷന്‍ എങ്ങനെ ബസ്സ് അല്ലെങ്കില്‍ മെട്രോ കിട്ടും, തിരിച്ച് നമ്മള്‍ ഇറങ്ങിയ സ്ഥലം വരെ നടക്കല്‍ അത് പറ്റില്ല. അവിടെ റോഡ് സൈഡില്‍ ക്ലീന്‍ ചെയ്ത ഒരാളോട് ചോദിച്ചു, അയാള്‍ മനസ്സിലാവുന്ന ഇംഗ്ലീഷില്‍ വഴി പറഞ്ഞു തന്നു. അങ്ങനെ കുറച്ചു ദൂരം നടന്നപ്പോളേക്കും ബസ്സ് കിട്ടി. ബസ്സില്‍ കയറി ഓര്‍ച്ചാഡ് റോഡില്‍ ഇറങ്ങി, രാത്രി ഈ സ്ഥലം നല്ല ഭംഗിയാണെന്ന് കൂട്ടുകാരി പറഞ്ഞിരുന്നു, അത് കാണുകയെന്നതാണ് ഉദ്ദേശ്യം, അവിടെയെത്തിയപ്പോള്‍ ലൈറ്റൊന്നും ഓണായിട്ടില്ല, അങ്ങനെ ഷോപ്പിംഗ് മാളില്‍ കയറി, ഇത്ര ദിവസത്തെ യാത്രയ്ക്കിടയില്‍ ഷോപ്പിംഗ് എന്നത് നടന്നില്ലായിരുന്നു, സമയം കിട്ടിയില്ലായെന്നതാണ് സത്യം, പിന്നെ മുസ്തഫായില്‍ എന്നും വൈകീട്ട് കയറാറുണ്ടായിരുന്നു, ഇവിടെ മസ്കറ്റില്‍ കിട്ടാത്ത സാധനങ്ങളൊന്നും കണ്ണില്‍ പെടാത്തതു കൊണ്ട് ഒന്നും വാങ്ങിയില്ല.

 
എന്തായാലും ഓര്‍ച്ചാഡ് റോഡില്‍ നിന്ന് കുറച്ചു സാധനങ്ങളും വാങ്ങി അവിടെയുളള ഫുഡ് കോര്‍ട്ടില്‍ കയറി, ഓരോരുത്തര്‍ ഉണ്ടാക്കുന്ന സാധനവും, കഴിക്കുന്ന സാധനവും കണ്ടപ്പോള്‍ തന്നെ ഒന്നും വേണ്ടയെന്ന അവസ്ഥയിലായി. എന്നാ പിന്നെ ഫ്രഷ് ജൂസ് കുടിക്കാമെന്നായി.. ഇതു വരെഎകഴിക്കാത്ത 2 ജൂസ് മേടിക്കാന്‍ ആളെയും വിട്ട് ഞാനും, മോളും അവിടെയിരുന്നു, നല്ല തിരക്കായിരുന്നു അവിടെ, നമ്മള്‍  എഴുന്നേല്‍ക്കുന്നത് നോക്കിയിരിക്കുകയാണ് ആള്‍ക്കാര്‍ കസേര അടിച്ചു മാറ്റാന്‍. എന്തായാലും എന്‍റെ കെട്ട്യോന്‍ ഇങ്ങനെ പണി തരുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. കൊണ്ടു വന്നത് സ്റ്റാര്‍ ഫ്രൂട്ട് ജൂസ്.
            
ഇത് ഗൂഗിള്‍ മാമന്‍ കടം തന്ന പടമാണേ...
ഞങ്ങളുടെ (ചേലക്കര ഭാഗത്ത്) ഇതില്ലാ. അതു കൊണ്ട് ഞാനിതിനേ പറ്റി കേട്ടിട്ടേയുളളൂ. അതു കൊണ്ട് എന്‍റെ ഭാര്യ കഴിക്കട്ടെയെന്ന് വെച്ച് ആള് മേടിച്ചോണ്ടു വന്നതാണ്. എനിക്ക് പുളി ഇഷ്ടമാണ്, പണ്ടൊക്കെ കറിക്ക് മമ്മി പുളിയെടുക്കുമ്പോള്‍ അതിന്‍റെ പകുതി അടിച്ചു മാറ്റി തിന്നുമായിരുന്നു. എന്നാലും ഇത് കുറച്ചു കടുത്തു പോയി. അങ്ങനെ ആ ജൂസ് മോഹം അവിടെ തീര്‍ന്നു, അത് എങ്ങനെയൊക്കെയോ കുടിച്ച് വറ്റിച്ച് അവിടെ നിന്നിറങ്ങി ഫോട്ടോയുമെടുത്ത് (റോഡ് മുഴുവന്‍ അലങ്കരിച്ചിരിക്കുകയാണ്) നേരെ ഹോട്ടലിലേക്ക്, പെട്ടിയില്‍ എല്ലാം കുത്തി കയറ്റി, പെട്ടിയും പൂട്ടി, ഭക്ഷണവും കഴിച്ച് നേരെ ബെഡിലേക്ക്. നാളെ പുലര്‍ച്ചെ സിങ്കപൂരിനോട് വിട... ഇനിയെന്നാവും ഇവിടേക്ക്, അറിയില്ല.... 

സിങ്കപ്പൂരില്‍ ചെന്ന ദിവസം സിം കാര്‍ഡ് ഒക്കെ എടുത്തിരുന്നു, ഇന്‍റര്‍നെറ്റ് ആക്ടിവേറ്റ് ചെയ്തു. പക്ഷേ ഞങ്ങള്‍ തിരിച്ചു വരുന്നതു വരെ അത് ആക്ടിവേറ്റായില്ല. ആ 10ഡോളര്‍ പോയതു മിച്ചം.. പിന്നീട് ആണ് മനസ്സിലായത് സിറ്റി മുഴുവന്‍ ഫ്രീ വിഫി യുണ്ട്, വെറുതെ മൊബൈല്‍ നമ്പര്‍ കൊടുത്ത് ആക്റ്റിവേറ്റ് ചെയ്താല്‍ മതിയെന്ന്. ചുമ്മാ കാശ് കളഞ്ഞു..


പുലര്‍ച്ചെ വണ്ടി വന്നു, ഏതാ എയര്‍വെയ്സെന്ന് ഡ്രൈവന്‍ ചോദിച്ചു.. ശ്രീലങ്കന്‍ എയര്‍വെയ്സ്, ഓക്കെയെന്ന് പറഞ്ഞു കൊണ്ടുപോയി, അത് ഇങ്ങനെയൊരു പാരയാവുമെന്നോര്‍ത്തില്ല. സിങ്കപ്പൂരില്‍ മൂന്ന് ടെര്‍മിനല്‍ ഉണ്ട്, അയാള്‍ ഞങ്ങളെ കൊണ്ടു വിട്ടത് ടെര്‍മിനല്‍ ഒന്നില്‍. അവിടെ ചെന്ന് ഞങ്ങള്‍ നോക്കുമ്പോള്‍ കൌണ്ടര്‍ കാണാനില്ല- ഇനിയെന്തു ചെയ്യും.. ഇന്നല്ലേ ഫ്ലൈറ്റ് എന്നൊക്കെ വിചാരിച്ച് അവിടെ നിന്ന പോലീസു കാരനോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു ടെര്‍മിനല്‍ മൂന്നിലാണന്ന്. ഷട്ടില്‍ ബസ്സ് ഉണ്ട്, ഇപ്പോള്‍ വരുമെന്ന്, ഫ്രീ ഷട്ടിലൊക്കെയാണ്. പക്ഷേ ഈ ലഗേജെല്ലാം കയറ്റി വെയ്ക്കണ്ടേ.. ആ വണ്ടിക്കാരനെ തെറിയും പറഞ്ഞു കൊണ്ട് ടെര്‍മിനല്‍ 3 യിലേക്ക്.


സിങ്കപ്പൂര്‍ എയര്‍പോര്‍ട്ടിനെ കുറിച്ച് പറയാനാണെങ്കില്‍ ഒരു പോസ്റ്റ് തന്നെ വേണ്ടി വരും. 
ഗൂഗിള്‍ പടം

കുട്ടികള്‍ക്ക് ഫ്രീ സ്ട്രോളര്‍ ഉണ്ട്. മോള്‍ക്ക് അത് ഇഷ്ടപ്പെട്ടതു കൊണ്ട് അവളെ എടുത്ത് നടക്കേണ്ടി വന്നില്ല.

ക്രിസ്മസ് ന്യൂഇയര്‍ സമയമായതു കൊണ്ട് എയര്‍പോര്‍ട്ടിന്‍റെ ഉള്‍വശം മുഴുവന്‍ അലങ്കരിച്ചിരിക്കുകയാണ്.. ചെടികളും പൂക്കളും കൊണ്ട് ഈഫല്‍ ടവറൊക്കെ ഭംഗിയില്‍ ഉണ്ടാക്കിയിരിക്കുന്നു.. 
ഗൂഗിള്‍ പടം
ഗൂഗിള്‍ പടം
ഗൂഗിള്‍ പടം
 
ഇതു ഞങ്ങളെടുത്തതാ...
മറ്റ് എയര്‍പോര്‍ട്ടുകളെ പോലെ വെറുതെയിരുന്ന് സമയം കളയേണ്ട. ഒരു പാട് കാര്യങ്ങളുണ്ട് ഇവിടെ.. ഫൂട്ട് മസാജറിരിക്കുന്നതു കണ്ടപ്പോള്‍ എന്നാലിതൊന്നു പരീക്ഷിച്ചു കളയാമെന്ന് വെച്ചു.(ഓസി.. ആസിഡ്.. എന്നൊന്നും പറയണ്ടാട്ടോ... )5 ദിവസത്തെ യാത്ര കൊണ്ട് കാലിന്‍റെ പണി തീര്‍ന്നിരിക്കുകയാണ്. ഫുട്ട് മസാജറിനെക്കൊണ്ട് ഒന്ന് കാലു തിരുമിച്ചാല്‍ ശരിയായാലോ.. പരീക്ഷിക്കണമല്ലോ.. എന്തായാലും സംഭവം കൊളളാമായിരുന്നു. കാലങ്ങ് പിഴിഞ്ഞ് നീരൊക്കെ പുറത്തെടുക്കുമെന്ന് തോന്നി.. ഞാനിത് ചെയ്യുന്നത് കണ്ടപ്പോള്‍ മോള്‍ക്കും, കെട്ട്യോനും ചെയ്താലോ എന്നൊരു പൂതി. മോളെ കൊണ്ട് ചെയ്യിപ്പിച്ചില്ല.. ചെറുതായി വിശന്നു തുടങ്ങിയപ്പോള്‍ വയറുനിറച്ച് ഫുഡ്ഡും വാങ്ങി തിന്ന് വീമാനത്തിക്കേറാന്‍ പോയി...

 (ചിത്രങ്ങള്‍ ഞെക്കിയാല്‍ വലുതാക്കി കാണാം..)

Sunday, April 1, 2012

സിങ്കപൂര്‍ യാത്ര - അഞ്ചാം ദിവസം- ഭാഗം 1

സിങ്കപ്പൂരിലെ അവസാന ദിവസം, ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ... സിങ്കപ്പൂരിലെ മൈനകളെന്നെ സ്നേഹപൂര്‍വം വിളിച്ചുണര്‍ത്തി, ഈ മൈനകളുടെ ഒരു കാര്യമേ....
മൈനയുടെ കാര്യം ഞാന്‍ വെറുതേ പറഞ്ഞതാ... തലേ ദിവസം കണ്ട ജീവികളെുടെ ഇഫക്ട് മാറാത്തതു കാരണമാവും - രാവിലെ അലാം കേട്ട് ഉണര്‍ന്നിട്ട് ഞാന്‍ തന്നെ ക്ലാ ക്ലീ എന്നങ്ങു വിളിച്ചു സമാധാനിച്ചു. 


ഇന്നും കൂടിയേയുളളൂ ഇവിടുത്തെ കാഴ്ച. നാളെ പുലര്‍ച്ചെയാണ് മലേഷ്യ ഫ്ലൈറ്റ്. ബാക്കി കാണാനുളള സ്ഥലങ്ങളെല്ലാം ഇന്നു തന്നെ കാണണം. അതു കൊണ്ട് ഭക്ഷണവും കഴിച്ച് ഇറങ്ങി. നേരെ മെട്രോയിലേക്ക്, മെട്രോ ഉളള കാരണം ഒരു ട്രാഫിക് ബ്ലോക്കിലും പെടാതെ കറക്ട് സമയത്ത് നമ്മള്‍ക്ക് നമ്മള്‍ ഉദ്ദേശിച്ച സ്ഥലത്ത് എത്താം. കഴിഞ്ഞ പ്രാവശ്യത്തെ ഡല്‍ഹി ട്രിപ്പിലും മെട്രോയുടെ ഗുണം മനസ്സിലായതാണ്. എന്നിട്ടും നമ്മുടെ നാട്ടില്‍ മെട്രോ വരുന്നതിന് എല്ലാവരും തടസ്സം നില്‍ക്കുന്നതെന്തിനാണാവോ..  കൊച്ചിയിലും, തിരുവനന്തപുരത്തും, കോഴിക്കോടും മെട്രോ വന്നിട്ട് അത് റെയില്‍വേ സ്റ്റേഷനുമായും, വിമാനത്താവളമായും കണക്ട് ചെയ്താല്‍ തിരക്കില്‍പെടാതെ എല്ലാവര്‍ക്കും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാം.  ആ... എന്നെങ്കിലും ഈ സ്വപ്നം യാഥാര്‍ത്ഥ്യമാവുമല്ലേ..... നമുക്ക് പ്രതീക്ഷിക്കാം.


അയ്യോ ടോപിക്ക് മാറി പോയി. പറഞ്ഞ് പറഞ്ഞ് കേരളത്തിലോട്ട് പോയി.. കേരളം വിട്ട് ഇനി നമുക്ക് സിങ്കപ്പൂരിലേക്ക് തിരിച്ച് പോകാം. അങ്ങനെ മെട്രോയില്‍ കയറി Outram Park (ഇതു മലയാളത്തിലെഴുതാന്‍ അമ്മച്ചിയാണേ എനിക്കറിയില്ല. അല്ലെങ്കിലും ഞാന്‍ ഇംഗ്ലീഷില്‍ എം എ ആണ്, ഏഴാം ക്ലാസിലേ ഞാന്‍ അപാരമായ ഇംഗ്ലീഷ് പരിജ്ഞാനം പ്രകടിപ്പിച്ചതുകൊണ്ട് മലയാളം പഠിപ്പിച്ച ടീച്ചര്‍ പറഞ്ഞതാ - കൊച്ചേ നീ ഇന്നുമുതല്‍ എം എ ആയീന്ന് - ‍സര്‍ട്ടീറ്റ് ഇരുപ്പുണ്ട് വീട്ടില്‍) ല്‍ ഇറങ്ങി അവിടെ നിന്നും പച്ച ലൈന്‍ മെട്രോയിലേക്ക് പോയി. 


ഇതു പറഞ്ഞപ്പോളാണ് ഓര്‍ത്തത്, സിങ്കപ്പൂര്‍ ഒരു മെട്രോയില്‍ നിന്നിറങ്ങി അടുത്ത മെട്രോയില്‍ കേറാന്‍ പോകുന്ന സ്ഥലം കണ്ടാല്‍ ഇത് അണ്ടര്‍ഗ്രൌണ്ടാണോ, അതോ നമ്മുടെ നാട്ടിലെ പോലെയുളള കെട്ടിടങ്ങളാണോ എന്താണെന്നും തിരിച്ചറിയില്ല. ശരിക്കും സിങ്കപ്പൂരില്‍ സിറ്റി കൂടാതെ സിങ്കപ്പൂരിന്‍റെ അണ്ടര്‍ഗ്രൌണ്ടു കൂടി ഒരു സിറ്റി  ആക്കി മാറ്റിയിരിക്കുകയാണെന്ന് തോന്നുന്നു. മുഴുവന്‍ ഷോപ്പിംഗ് മാളുകളും, കടകളും ആണ്. എല്ലാ സ്ഥലത്തും സെക്യൂരിറ്റി ക്യാമറയും, എസിയും, പിന്നെ പറയാനുളളത് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. ബോസിന്‍റെ സ്പീക്കര്‍ ആണ് ബീച്ചില്‍ പോലും (ബോസിന്‍റെ ഹോം തിയേറ്റര്‍ വാങ്ങാന്‍ ആഗ്രഹിച്ചിരിക്കുന്ന എനിക്ക് ഇതു കണ്ടാല്‍ സഹിക്കുമോ - ലോട്ടറി അടിച്ചില്ല എന്ന ഒറ്റക്കാരണത്താലാ വാങ്ങാത്തത്.). മോള്‍ ബീച്ചില്‍ പോയി കളിച്ചതിന് ശേഷം കാല് കഴുകിച്ച് തുടക്കാന്‍ നിര്‍ത്തിയ സ്ഥലത്ത് ബോസിന്‍റെ സൌണ്ട് സിസ്റ്റം, ചുമ്മാ മണ്ണില് വെച്ചിരിക്കുന്നു - ചുറ്റും നോക്കിയപ്പോ ബീച്ച് മുഴുനവനും ഇതുണ്ട്. വെതര്‍പ്രൂഫായിരിക്കും , എന്നാലും അതിന്‍റെ വിലയോര്‍ത്തപ്പോള്‍ ചുമ്മാ ഒരു സങ്കടം. ഇത് അവിടെ മാത്രമല്ലാട്ടോ ഞങ്ങള്‍ കുറേ സ്ഥലത്ത് കണ്ടു ബോസ് സൌണ്ട് സിസ്റ്റം - സൂവിലെ ട്രാമില്‍ പോലും. ഇവിടെ നമ്മുടെ സ്വന്തം വീട്ടില്‍ ഒരു ചെറിയേ 5.1 സറൌണ്ട് സിസ്റ്റം വാങ്ങാന്‍ പോയാല്‍ നമ്മുടെ പഴ്സും, ക്രെഡിറ്റ് കാര്‍ഡും, ബാങ്കില്‍ നമ്മുടെ പൈസ സൂക്ഷിച്ചിരിക്കുന്ന തകരപ്പെട്ടിയും (ബാങ്കില്‍ അങ്ങനെ തന്നെ അല്ലേ പൈസ സൂക്ഷിക്കുന്നത്?) പോരാത്തതിന് ആ കടയില്‍ മത്തിവാങ്ങാന്‍ വന്നവരുടെ പഴ്സും എല്ലാം കൂടി കമിഴ്ത്തി അവരുടെ കാഷ് കൌണ്ടറില്‍ തട്ടിക്കൊടുക്കേണ്ടിവരും, . അപ്പോളാണ് സിങ്കപ്പൂരുകാരുടെ അഹങ്കാരം – പിന്നെ എനിക്കു തോന്നി ഇപ്പോ ബോസിനൊന്നും പഴയ ഒരു ക്വാളിറ്റി ഇല്ല, വെറുതേ പേര് മാത്രം –(മുന്തിരി, കുറുക്കന്‍, പുളി തുടങ്ങിയ വാക്കുകള് കമന്‍റ് ബോക്സില്‍ നിരോധിച്ചിരിക്കുന്നു)..... 

പിന്നെ വേറെ പറയാനുളളത് അവിടുത്തെ വൃത്തിയാണ്. ടോയ്ലറ്റുകളൊക്കെ എത്ര വൃത്തിയായാണ് അവര്‍ സൂക്ഷിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് ഡയപ്പര്‍ മാറ്റാന്‍ എല്ലാ ടോയ്ലറ്റിലും പ്രത്യേക മുറികളുണ്ട്. പിന്നെ പ്രശ്നം ഉളളത് വെളളം ടോയ്ലറ്റില്‍ ഇല്ലായെന്നതാണ്. അത് നമ്മള്‍ ഇന്ത്യക്കാര്‍ക്ക് മാത്രമേ പ്രശ്നമാവൂ.. മോളുടെ ഡയപ്പര്‍ മാറ്റിയപ്പോളാണ് ഇത് ഏറ്റവും പാരയായി തോന്നിയത്. പിന്നെ മസ്കറ്റില്‍ നിന്നേ വെറ്റ് ഡിഷ്യൂ ബാഗ് നിറയെ ലോഡ് ചെയ്തിട്ടാണ് പോയത്, അതു കൊണ്ട് അത്ര പ്രശ്നമായില്ല.(സിങ്കപ്പൂരില്‍ കിട്ടാത്തതു കൊണ്ടല്ലാ, നമ്മള്‍ മലയാളിയുടെ സ്വഭാവം അനുസരിച്ച് ഒരു സ്ഥലത്തേക്ക് പോവുകയാണെങ്കില്‍ ഒന്നു രണ്ട് വലിയ പെട്ടിയില്ലാതെ എങ്ങനെ പോകും..)

വീണ്ടും ടോപ്പിക്ക് മാറി പോയി.. ദേഷ്യം തോന്നരുതേ.. ഇന്നത്തോടെ സിങ്കപ്പൂര്‍ യാത്ര തീരുകയല്ലേ.. അപ്പോള്‍ സിങ്കപ്പൂരില്‍ എനിക്ക് ഇഷ്ടപ്പെട്ടതും, മനസ്സില്‍ തോന്നിയതൊക്കെ ഞാനെവിടെ കൊണ്ടു പോയി എഴുതും. ഇപ്രാവശ്യത്തേക്ക് ക്ഷമി..

അങ്ങനെപച്ച ലൈന്‍ മെട്രോയില്‍ കയറി ബേര്‍ഡ് പാര്ക്കിലേക്ക്. സിറ്റി വിട്ടപ്പോള്‍ അണ്ടര്‍ ഗ്രൌണ്ട് ട്രയിന്‍ മെല്ലെ മുകളില്‍ കയറി. പിന്നെ കാഴ്ചകള്‍ കണ്ടായി യാത്ര. അങ്ങനെ പോകുന്ന വഴിക്ക് സിങ്കപ്പൂര്‍ പോളിടെക്നിക് കണ്ടു. എന്താ പ്രത്യേകത എന്നൊന്നും ചോദിച്ചേക്കല്ലേ,, ഒന്നുമില്ല. ചുമ്മാ പറഞ്ഞുവെന്ന് മാത്രം. അങ്ങനെ സിറ്റിയുടെ തിരക്ക് വിട്ട് ഉളളിലേക്ക്. 


അങ്ങനെ ബൂണ്‍ലെ സ്റ്റേഷനില്‍ ഇറങ്ങി, അവിടെ നിന്ന് ബസ്സ് കയറിയാലേ ജുറോംഗ് ബേര്‍ഡ് പാര്‍ക്കിലെത്തൂ.. ഇവിടെ നിന്ന് പോകുന്നതിനേ മുമ്പേ ഗൂഗിള്‍ മാപ്പ് ഒക്കെ നോക്കി ബസ്സ്റ്റേഷന്‍ തപ്പി, ഈശ്വരാ ഒരുപാട് ദൂരമുണ്ടല്ലോയെന്നൊക്കെ വിചാരിച്ചാണ് പോയത്, പക്ഷേ ബൂണ്‍ലേ സ്റ്റേഷനിലെത്താറായപ്പോള്‍ ട്രെയിനില്‍ വിദേശികള്‍ മാത്രമായി, അപ്പോള്‍ സമാധാനമായി, എന്തായാലും അവിടെയിറങ്ങി ചുറ്റും നോക്കി, അപ്പോളാണ് മനസ്സിലായത് റോഡു ക്രോസ്സ് ചെയ്താല്‍ ബസ്സ്റ്റേഷനാണ് എന്ന്. അവിടെ ബസ്സിന്‍റെ നമ്പര്‍ അനുസരിച്ച് ബസ്സ് വരുന്ന സ്ഥലം എഴുതി വെച്ചിട്ടുണ്ട്. ബസ്സ് വന്നാല്‍ മാത്രമേ വാതില്‍ തുറക്കൂ. (ബസ്സിന്‍റെ ഡോറല്ലാട്ടോ ), അങ്ങനെ ബസ്സും വരുന്നതും കാത്ത് അവിടെ ക്യൂ നിന്നു. നമ്മുടെ നാട്ടിലെ പോലെ ആള്‍ക്കാര്‍ തളളി കയറുകയൊന്നുമില്ലാട്ടോ.. അങ്ങനെ ബസ്സില്‍ കയറി ഡ്രൈവറോട് ചോദിച്ച് ടിക്കറ്റിനു വേണ്ടി കയ്യിലുളള ചില്ലറപൈസ ഒരു പിടി ഇട്ടു കൊടുത്തു, ഒരു സെക്കന്‍റു കൊണ്ട് അത് കൌണ്ട് ചെയ്ത് ടിക്കറ്റും തന്നു. ഇത്രയും ഫാസ്റ്റായി ഇതെങ്ങനെയാണ് കൌണ്ട് ചെയ്തത് എന്നാലോചിച്ച് നിന്നപ്പോളേക്കും ബേര്‍ഡ് പാര്‍ക്കിലെത്തി. (കുറച്ചു ദൂരമുണ്ട് കേട്ടോ..) 

അങ്ങനെ അവിടെയെത്തിയപ്പോളേക്കും സമയം അതിന്‍റെ പാട്ടിന് പോയി.. 11 ആയി, ഞാന്‍ എപ്പോളും പറയാറുളളതാണ് ഇങ്ങനെ ഓടി പോകണ്ടായെന്ന്, എവിടെ പറഞ്ഞാല്‍ കേള്‍ക്കണ്ടേ സമയം. കയ്യില്‍ ടിക്കറ്റൊക്കെയുണ്ട്, അകത്തു കയറി കൊച്ചിനുളള സ്ട്രോളര്‍ എവിടെയാണെന്ന് അന്വേഷിച്ചപ്പോളാണ് അത് പുറത്താണെന്ന് പറയുന്നത്. പിന്നെ ടിക്കറ്റ് ചെക്ക് ചെയ്യുന്നവനോട് പറഞ്ഞ് പുറത്തു കടന്നു, ഇറങ്ങിയപ്പോള്‍ അവന്‍ കയ്യില്‍  ഒരു സീല് കുത്തി തന്നു. അത് വൈകുന്നേരം കുളിച്ചിട്ടും കയ്യില്‍ നിന്ന് പോയില്ല. കുളിച്ചത്  വൃത്തിയായില്ലാന്നൊന്നും വിചാരിക്കല്ലേ. സത്യമായും ഞാന്‍ തേച്ചു കഴുകി, നമ്മുടെ നാട്ടിലാണെങ്കില്‍ ചകിരിയിട്ട്  ഉരക്കാമായിരുന്നു. ഞാന്‍ സിങ്കപ്പൂരില്‍ ചകിരിക്ക് എവിടെ പോകാനാ..അങ്ങനെ സ്ട്രോളറിന്‍റെയവിടെ പോയി ചോദിച്ചപ്പോള്‍ എല്ലാം രാവിലെ തന്നെ  വേറൊരു പണിയുമില്ലാത്ത കുറേ പേരു വന്നിട്ട് എല്ലാം വാടകക്കെടുത്തുവെന്ന്.

നമുക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ, അതു കൊണ്ട് തന്നെ ഓരോ സ്ഥലവും നമുക്ക് ഇഷ്ടമുളളപ്പോള്‍ പോകാം, ഓടി നടന്ന് കാണണ്ടാ.. കഴിഞ്ഞ പ്രാവശ്യത്തെ ഡല്‍ഹി ട്രിപ്പിന് ശേഷം തീരുമാനിച്ചതാണ് ഇനി പാക്കേജ് ടൂറില്ലായെന്ന്. പക്ഷേ എല്ലാ സ്ഥലത്തും ഇത് പറ്റില്ലല്ലോ.. എന്തായാലും സിങ്കപ്പൂരും, കോലാലംമ്പൂരും ഇതു പറ്റുമെന്ന് മനസ്സിലായി. അങ്ങനെ കുറച്ചു നേരം കാത്ത് നിന്ന് സ്ട്രോളറും വാടയ്ക്കെടുത്ത് പാര്‍ക്ക് കാണാന്‍ തുടങ്ങി.
കയറി ചെല്ലുന്നയിടത്തു തന്നെ പെന്‍ഗിനുകളാണ്, ജൂറോഗ് ബേര്‍ഡ് പാര്‍ക്കില്‍ 5 തരം പെന്‍ഗിനുകളുണ്ട്. Humboldt, Macaroni, Rock hopper, Fairy & King Penguin. ഇടതു വശത്ത് കുറച്ചു വെയിലൊന്നും പ്രശ്നമില്ലാത്ത പെന്‍ഗിനാണെന്ന് തോന്നുന്നു, ഓപ്പണായി വെളളം നിറച്ച സ്ഥലത്ത് കടലിലെ പോലെ തിര ആര്‍ട്ടിഫിഷ്യലായുണ്ടാക്കിയ വെളളത്തില്‍ കുറേ  പെന്‍ഗിനുകള്‍. ഇതാണ് Humboldt പെന്‍ഗിനുകള്‍. 


ഈ പെന്‍ഗിനുകള്‍ തെക്കേ അമേരിക്കക്കാരാണ്. ആഫ്രിക്കന്‍ പെന്‍ഗിനുകളുടെ ബന്ധുക്കളാണത്രേ ഇവര്‍. കറുത്ത തലയില്‍ കണ്ണും തൊണ്ടയും മാത്രം വെളളയും ചുണ്ടും, മൂക്കും കറുപ്പും കളറുളള പെന്‍ഗിനാണ് ഇവ.  

അതിന്‍റെ മറുവശത്ത് അടഞ്ഞ റൂമില്‍ ഗ്ലാസ്സ് റൂമിന്‍‌റെയുളളില്‍ ഐസ് ഒക്കെ നിറച്ച് കുറേതരം പെന്‍‌ഗിനുകള്‍. അതില്‍ ഒരു ഗ്ലാസ്സ് റൂമില്‍ Macaroni പെന്‍ഗിനുകളാണ്. ഇവര് വളരുന്നത് അന്‍റാര്‍ട്ടിക്കയിലാണത്രേ -വെറുതെയല്ലാ ഇതിനെയൊക്കെ ഐസ് നിറച്ച് ഇട്ടിരിക്കുന്നത്,. രാജകുടുംബമായി ബന്ധമുളളവരാണെന്ന്, വെറുതെയല്ലാ തലയില്‍ കിരീടം പോലെ മഞ്ഞ നിറത്തില്‍ മുടി. ഹാപ്പി ഫീറ്റ് സിനിമ കണ്ടിട്ടില്ലേ... അതിലുണ്ട് ഇവരൊക്കെ.
അടുത്തതായി കണ്ടത് rockhopper പെന്‍ഗിനുകളെയാണ്. 
പിന്നീട് കണ്ടത് കുഞ്ഞു പെന്‍ഗിനുകളെയാണ്. Fairy പെന്‍ഗിനുകള്‍ ഇതിന് ഏകദേശം 33 സെ.മീ. പൊക്കവും 43 സെ.മീ വീതിയുമേ ഉണ്ടാവൂ. ഇവയെ കാണുന്നത് തെക്കേ ആസ്ട്രേലിയയിലും, നൂസിലാന്‍ഡിലുമാണ്.  
പിന്നീട് കണ്ടത് രാജാക്കന്മാരെയാണ്. ബേര്‍ഡ് പാര്‍ക്കില്‍ ഏതു രാജാവെന്നല്ലേ സംശയം. ഞാന്‍ പറഞ്ഞു വന്നത് പെന്‍ഗിനുകളുടെ രാജാവിനെയാണ്. ഇതിന് ഏകദേശം 11-16 കിലോ ഭാരമുണ്ടാവും. ഇത് കഴിക്കുന്നത് ചെറിയ മീനുകളെയും, സ്ക്വിഡുകളെയും, ക്രില്ലുകളെയുമാണ് (ഹാപ്പി ഫീറ്റില്‍ കണ്ടിട്ടില്ലേ.. ഇതെന്ത് ഹാപ്പി ഫീറ്റിന്‍റെ പരസ്യമാണോയെന്നൊന്നും ചോദിക്കല്ലേ...)
(ഈ പെന്‍ഗിനുകളെയൊക്കെ കണ്ടെങ്കിലും നല്ല ഫോട്ടോ എടുക്കാന്‍ പറ്റിയില്ല. എല്ലാം ഗ്ലാസ്സിന്‍റെ ഉളളിലാണ്. നീരാവി നിറഞ്ഞ ഗ്ലാസ്സില്‍ കൂടിയുളള ഫോട്ടോ എടുക്കല്‍ എങ്ങനെയിരിക്കുമെന്ന് ഞാന്‍ പറയാതെ അറിയാലോ...  അതു കൊണ്ട് ഇതിലെ കുറച്ച് ഫോട്ടോസ് ഗൂഗിളില്‍ നിന്ന് എടുക്കുന്നു.)

അത് കണ്ടതിന് ശേഷം അവിടെ നിന്നിറങ്ങി. അടുത്ത് കണ്ടത് തത്തകളെയാണ്, കൂടെ നിന്ന് ഫോട്ടോയെടുക്കാന്‍ വേണ്ടി പല നിറത്തിലുളള തത്തകളും, ലൌ ബേര്‍ഡ്സും, അവിടെ ബിസിനസ്സാണ്.
 
നമ്മുടെ കയ്യില്‍ കിളിയെ കൊണ്ട് തന്നിട്ട് അവര്‍ ഫോട്ടോയെടുത്തു തരും. കാശ് മുടക്കിയുളള ഫോട്ടോയെടുപ്പ് വേണ്ടായെന്ന് വെച്ച് (ഓ പിന്നേ ഞാനിപ്പോ കാശു കൊടുത്ത് ഫോട്ടോ എടുക്കും... ) അവിടെ നിന്നും പോയി.

കണ്ണിന് മധുരമുളള കാഴ്ചയായിരുന്നു അടുത്തത്. ഓറഞ്ച് നിറമുളള കിളികള്‍ , അതും ഒരു പാട് . പെലിക്കനാണോ ഇത് അതോ ഓറഞ്ച് പെയിന്‍റില്‍ വീണ കൊക്കുകളോ... എന്തായാലും അതിന്‍റെ ഫോട്ടോയുമെടുത്ത് അടുത്ത സ്ഥലത്തേക്ക് പോയി. 


പോകുന്ന വഴി എന്ന് പറഞ്ഞാല്‍ ഒരു വഴി തന്നെയാണ് കേട്ടോ.. റോഡല്ല പ്രശ്നം, കയറ്റം. ... അതും നല്ല വെയില്‍. ഇത്ര ദിവസം സിങ്കപ്പൂരില് ഉണ്ടായിട്ടും വെയിലുണ്ടായിരുന്നില്ല. ഇന്ന് നല്ല വെയിലാണ്. ഇതും മാത്രം എനിക്ക് പറ്റില്ല. മസ്കറ്റിലെ കൊടും ചൂട് നോക്കുമ്പോള്‍ ഇതൊന്നും പ്രശ്നമാവേണ്ടതല്ലല്ലോയെന്നല്ലേ നിങ്ങള്‍ വിചാരിക്കുന്നത്. അതിന് മസ്കറ്റില്‍ ആര് വെയില് കൊളളുന്നു. ബേര്‍ഡ് പാര്‍ക്കില്‍ നല്ല വെയിലായതു കൊണ്ട് അന്നത്തെ ദിവസത്തെ ട്രിപ്പ് എങ്ങനെയെങ്കിലും അവസാനിപ്പിച്ചാല്‍ മതിയെന്നായി.. അതു കൊണ്ട് തന്നെ ഓടി നടന്ന് കാണുകയായിരുന്നു. എന്നിട്ട് ഒരു ഒന്നു രണ്ട് പ്രാവശ്യം സ്വയം ഉറക്കെ പറഞ്ഞു. നമ്മളീ കിളികളെയൊക്കെ എത്ര കണ്ടിരിക്കുന്നുവെന്ന്. കഴിഞ്ഞ ദിവസം സൂവിലെ ട്രാമില്‍ കയറി മതിയായതു കൊണ്ട് ഇവിടെയുളള പനോറെയിലില്‍ കേറി ഒരു പരീക്ഷണം നടത്തണ്ടായെന്ന് വെച്ചു.

പിന്നീട് കയറിയത് World of Darkness കാണാനാണ്. സംഭവം മനസ്സിലായോ.. ഇല്ലേ... എന്നാല്‍ ഇവിടെയാണ് ഇരുട്ടില്‍ കഴിയുന്ന ആള്‍ക്കാര്‍.. മൂങ്ങകള്‍. മൂങ്ങകള്‍ ഇരുട്ടില്‍ എന്താണ് ചെയ്യുന്നത് എന്നറിയാന്‍ വേണ്ടി റൂം മുഴുവന്‍ പകല്‍ സമയം ഇരുട്ടും, രാത്രി പകലും ആക്കിയിരിക്കുകയാണ്. നമ്മുടെ അമ്പിളിയമ്മാവന്‍റെ വെളിച്ചം പോലെ കാണികള്‍ക്ക് മൂങ്ങകളെ കാണാന്‍ വിധത്തില്‍ വെളിച്ചത്തെ ക്രമീകരിച്ചിരിക്കുന്നു.. Snowy Owls, Malay Fish Owls (മീൻ കൂമനാണത്രേ) Eurasian Eagle Owls (കൊമ്പന്‍ മൂങ്ങ), Barn Owls (വെള്ളിമൂങ്ങ), Great Grey Owls ,Bobook Owls ഇങ്ങനെ പല തരത്തിലുളള മൂങ്ങകളുണ്ട് ഇവിടെ.  ഇവയെ പറ്റി ഭയങ്കര വിവരമായതു കൊണ്ട് എല്ലാം ശരിക്കും മനസ്സിലായി.. (ആര്‍ക്കോ എന്ത് ശങ്കരാന്തി എന്നെന്തോ ചൊല്ലുണ്ടല്ലോ..) സ്നോയില്‍ മാത്രം താമസിക്കുന്ന മൂങ്ങയെപ്പറ്റി സത്യത്തില്‍ ഞാനാദ്യമായി കേള്‍ക്കുകയായിരുന്നു ഇങ്ങനെയും ഒരു മൂങ്ങയുണ്ടെന്ന്. (എനിക്ക് വിവരമില്ലാത്തതു കൊണ്ടാണെന്നൊന്നും വിചാരിക്കല്ലേ... ഞാനൊരു ഭൂലോക പ്രസ്ഥാനമാണെന്നാണ് - യൂണിവേഴ്സല്‍ ഡിസാസ്റ്റര്‍ -  എന്‍റെ വിചാരം, എന്താ.. അങ്ങനെയല്ലേ.. )
ഇവിടെയും ഫോട്ടോയെടുക്കല്‍ നടന്നില്ല. ഇരുട്ടില്‍ എന്ത് ഫോട്ടോ.. ഫ്ലാഷ് ഉപയോഗിക്കാനും പാടില്ലല്ലോ... പാതിരാകൊക്ക് (Black-crowned Herons), എരണ്ട( Lesser Whistling Ducks), വയല്‍കണ്ണന്‍ (Stone Curlews) ഒക്കെയുണ്ട് ഇവിടെ തന്നെ.. (എനിക്കിതിന്‍റെയൊക്കെ മലയാളം പേരെങ്ങനെ അറിയാമെന്നല്ലേ... നമ്മുടെ ഗൂഗിളും വിക്കീപീഡിയയും ഇല്ലെങ്കില്‍ സത്യത്തില്‍ ഞാന്‍ പെട്ടു പോയേനേ.. ഇങ്ങനെ ഫ്രീയായി ഇന്‍ഫര്‍മേഷന്‍ കൊടുക്കരുതെന്ന് പറഞ്ഞ് അമേരിക്കയിലെന്തോ കേസുണ്ടെന്ന് തോന്നുന്നു.. ഈശ്വരാ ഇതെങ്ങാനും പെയ്ഡ് സൈറ്റാക്കിയാല്‍ ഞാന്‍ പെട്ടു പോകുമേ... അമ്മച്ചിയാണേ എന്‍റെ കാര്യം പോക്കാവും.. അങ്ങനെയൊന്നും സംഭവിക്കല്ലേയെന്ന് നിങ്ങളും പ്രാര്‍ത്ഥിച്ചേക്ക്. കാരണം ഇതെന്‍റെ മാത്രം ആവശ്യമല്ലായെന്ന് എന്നെനിക്കറിയാം)

ഹെലിക്കോണിയ ചെടികളുടെ ഒരു പാട് കളക്ഷനുണ്ടിവിടെ. മനസ്സിലായില്ലേ എന്താണിതെന്ന്. നമ്മുടെ പൂവാഴ (അങ്ങനെയല്ലേ അതിന്‍റെ പേര്....). ഇല്ലെങ്കില്‍ ഈ ഫോട്ടോ കാണുമ്പോള്‍ മനസ്സിലാവും.


അവിടുന്ന് നടന്ന് പോയപ്പോള്‍ കണ്ടത് ഈ പ്രാവിനെയാണ് (Crowned Pigeons). 
 


നല്ല ഇണക്കമുളളതാണ് ഇവ. ഒരു പേടിയുമില്ലാതെ നമ്മുടെ അടുത്തു കൂടി നടക്കും. ഫോട്ടോയ്ക്കൊക്കെ പോസ് ഒക്കെ ചെയ്തു തരൂട്ടോ... ഈ രസകരമായ വെയില്‍കായല്‍ എങ്ങനെയുണ്ട് ....
നടന്നു പോകുന്ന വഴിക്ക് പനോറെയില്‍ പോകുന്നതു കണ്ടൂട്ടോ.. നല്ല ഭംഗിയുണ്ട് കാണാന്.. മോണോറെയിലാണ് ഇത്. പൊക്കത്തില്‍ ഉണ്ടാക്കിയ പാലത്തില്‍ കൂടിയാണ് അതിന്‍റെ സഞ്ചാരം.

കുറച്ചു ദൂരം പോയപ്പോള്‍ പിള്ളേര് മണ്ണില്‍ കളിക്കുന്നു. നമ്മുടെ നാട്ടിലെ പിള്ളേരെ പോലെ ഇവരെന്തിനാ ഈ നാട്ടില്‍ വന്ന് മണ്ണില്‍ കളിക്കുന്നത് , ഇവര്‍ക്ക് ചോദിക്കാനും, പറയാനും ആരുമില്ലേയെന്ന് വെച്ച് നോക്കിയ പ്പോളാണ് സംഭവം പിടി കിട്ടിയത്. ഫോസില്‍ തപ്പിയെടുക്കുകയാണ്. അവിടെ ഒരു ഡിനോസറിന്‍റെ എല്ലോ.. അസ്ഥിയോ എന്തോ മണലില്‍ മൂടിയിട്ടുണ്ട്. നമുക്ക് അത് മാന്തി പുറത്തെടുക്കാം.. (വീട്ടില്‍ കൊണ്ടു പോകാനല്ല.. നമ്മള്‍ കണ്ടു പിടിച്ചുവെന്ന് അഭിമാനിക്കാം.) ഡീസന്‍റായതു കൊണ്ട് (ഡീസന്‍റാണെന്ന്  മറ്റുളളവര്‍ക്ക് തോന്നിക്കോട്ടേ എന്നു വിചാരിച്ച്) നമ്മള്‍ അത് മാന്താനൊന്നും പോയില്ല -അവിടെ മറ്റ് ആള്‍ക്കാരില്ലങ്കില്‍ ഞാന്‍ ഒന്നു ശ്രമിച്ചേനേ - ചേന സ്പൂണുകൊണ്ടുവരെ മാന്തിയെടുക്കുന്ന ഈ മലയാളിയുടെ അടുത്താണ് അവരുടെ ഒണക്ക എല്ലുംകഷ്ണം (ഫോസിലെന്നു പറഞ്ഞാല്‍ എന്തോ വലിയ സാധനം ആണെന്ന് തോന്നിയാലോ). പിന്നെ കണ്ടത് ഓസ്ട്രിച്ച്, എമു അങ്ങനെയുളള വയെയാണ്..


 അടുത്തതായി കണ്ടത് വേഴാമ്പലുകളെയാണ്. തെക്ക്കിഴക്കന്‍ ഏഷ്യയിലെ വേഴാമ്പലുകളുടെ ലോകത്തിലെ ഏറ്റവും വലിയ കളക്ഷനാണിവിടെയത്രേ.. മലമുഴക്കി വേഴാമ്പലും (Great Indian Hornbill), നാട്ടു വേഴാമ്പലും, അങ്ങനെ പലതരത്തിലുളള വേഴാമ്പലുകളിണ്ടിവിടെ. വേഴാമ്പലുകള്‍ക്ക് വംശനാശ ഭീക്ഷണിയുളള കാരണം ഇവിടെ അങ്ങനെയുളളവയുടെ ബ്രീഡിംഗ് കേന്ദ്രം കൂടിയാണ്. 


പെലിക്കനുടെ ഒരു വലിയ ശേഖരമുണ്ട് ഇവിടെ, പല തരത്തിലും, കളറിലുമുളള പെലിക്കനുകള്‍. അരയന്നങ്ങള്‍ നിറഞ്ഞ കുളവും ഉണ്ട് കേട്ടോ ഇവിടെ തന്നെ







അടുത്തതായി കണ്ടത് ലോറി ലോഫ്റ്റ് ആണ്. ചെറിയ തത്തകളാണ് ഇവ. അതും പല കളറിലുളളവ. ലോകത്തിലെ ഏറ്റവും വലിയ ലോറി ഫ്ലൈറ്റ് ഏവിയറിയാണത്രേ ഇത്. ഒരു പാട് മരങ്ങള്‍, ഇതിന്‍റെ മുകളില്‍ വല കെട്ടി ഇവ പുറത്തു പോകാതെ സംരക്ഷിച്ചിരിക്കുന്നു.  ഈ മരങ്ങളുടെ മുകളില്‍ കൂടി തൂക്കു പാലമുണ്ട്. 
ലോറി ഫ്ലൈറ്റ് ഏവിയറി
9 നില കെട്ടിടത്തിന്‍റെ പൊക്കമുണ്ടത്രേ ഇതിന്. നമുക്ക് അതില്‍ നടന്ന് പോയി ഇവയെ കാണാം, ഫോട്ടോ എടുക്കാം, അവിടെ നിന്നും കാശ് കൊടുത്ത് വാങ്ങിയ പ്രത്യേക ഭക്ഷണം അവയ്ക്ക് കൊടുക്കാം. 1000 ലധികം കിളികളുണ്ട് ഇവിടെ. അവിടെ കയറിയപ്പോള്‍ അവയുടെ കലകല ശബ്ദം അരോചകമായിരുന്നോ എന്നറിയില്ല. കിളികളുടെ ശബ്ദം നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. പക്ഷേ ഇത് കുറച്ചു കടുത്തു പോയില്ലേ  എന്നൊരു സംശയമില്ലാതെയില്ല. 





കഴുകന്‍മാരെയും, ഗരുഡന്മാരെയും, പരുന്തുകളെയുമാണ് അടുത്തതായി കണ്ടത്. ഇത്രയും വലിയ കഴുകന്മാരെ ഞാനാദ്യമായി കാണുകയായിരുന്നു. അവയുടെ അടുത്ത് വലിയ വലിയ ഇറച്ചി കഷണങ്ങള്‍ കിടക്കുന്നത് കണ്ടപ്പോളേ പേടിയായി. ശവശരീരങ്ങളെ തിന്നാന്‍ ഇവരു വരുന്നതല്ലേ നമ്മള്‍ സിനിമയില്‍ കാണാറ്.. 

ഇവിടെയൊരു വെളളച്ചാട്ടമുണ്ട്. അതിരപ്പിളളി വെളളച്ചാട്ടമൊക്കെ കണ്ടിട്ടുളള നമുക്കിതൊക്കെ എന്താവാനാ.. ഇതില്‍ നൂലു പോലെയാണ് വെളളം വീഴുന്നത്. പക്ഷേ ഇത് ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത വെളളച്ചാട്ടമാണത്രേ.. അതു കൊണ്ട് തന്നെ ഇവിടെ തളളിക്കയറി ഫോട്ടോയൊക്കെ ഞാനുമെടുത്തൂട്ടോ.. വെളളം കാണാത്ത പോലെ ഒരു പാട് മലയാളികളും ഫോട്ടോ എടുക്കാന്‍ ഇവിടെയുണ്ട് കേട്ടോ... ഒരു റെയിന്‍ഫോറസ്റ്റ് അറ്റ്മോസ്ഫിയര്‍‌ ഉണ്ടാക്കാനാണ് ഈ വെളളച്ചാട്ടവും, അതിനടുത്ത അരുവികളും ഒക്കെയിവിടെ.

തത്തകളാണ് പിന്നീട് അവിടെ എനിക്കും മോള്‍ക്കും കൂടുതല്‍ ഇഷ്ടമായത്. 92 തരം തത്തകളുണ്ടത്രേ അവിടെ.. ചുമ്മാ പറ്റിക്കാന്‌ പറയുന്നതാണോ.. (പാര്‍ക്കുകാര്‍ മാനനഷ്ടത്തിന് കേസു കൊടുക്കുമോ...) ഒരു പാട് വെറൈറ്റി ഞങ്ങള്‍ കണ്ടു. എത്രയെണ്ണമുണ്ടെന്ന് എണ്ണിയില്ല. എന്തായാലും സംഭവം കൊളളാമായിരുന്നു.



അവിടെയെത്തിയപ്പോള്‍ ഒരു ഹലോ കേട്ടു, അപ്പോള്‍ വേറെ ഒരു ഹലോ കൂടി, അപ്പോഴാണ് മനസ്സിലായത് ഈ ഹലോ പറയുന്നത് ഈ കൂട്ടില്‍ കിടക്കുന്ന തത്തയാണെന്ന്. നമ്മള്‍ വീട്ടില്‍ വളര്‍ത്തുന്നതിനോട് തത്തമ്മേ.. പൂച്ച പൂച്ച എന്നു പറഞ്ഞാല്‍ അത് പറയില്ലേ.. അതു പോലെ, സിങ്കപ്പൂര്‍ തത്തയ്ക്ക് ഹലോയാണ്. മോളുടെ വകയും, എന്‍റെ വകയും ഹലോയുടെ മേളമായിരുന്നു പിന്നെ. ഓരോ കൂട്ടില്‍ ചെന്നിട്ടും ഹലോ.. ഹലോ... അവസാനം നിര്‍ത്തീട്ട് പോടേ എന്ന് കെട്ട്യോന്‍ പറയുന്നതു വരെ ഇത് തുടര്‍ന്നു. അവിടെയാണ് നമ്മുടെ നാഷനല്‍ ഫ്ലാഗിന്‍റെ കളര്‍ തത്തയേ കണ്ടത്. സംശയം ഉണ്ടെങ്കില്‍ നിങ്ങള്‍ തന്നെ പറയ്..


ഇവിടെയും ഉണ്ട് പിള്ളേര്‍ക്ക് കളിക്കാനായി പാര്‍ക്ക്. പക്ഷേ അതില്‍ മോളെ കയറ്റിയാല്‍ അന്നത്തെ ദിവസം വേറെയൊന്നും നടക്കില്ലായെന്നറിയാവുന്നതു കൊണ്ട് അവളെ കാണിക്കാതെ സൂത്രത്തില്‍ അവിടെ നിന്ന് മാറി. 

ഫ്ലമിംഗോയുടെ ഒരു സംസ്ഥാന സമ്മേളനം അവിടെ നടക്കുന്നുണ്ടോയെന്ന് തോന്നി പോകുന്ന വിധത്തിലാണ് ഫ്ലമിംഗോകള്‍. എന്തു ഭംഗിയാണെന്നോ ഇതിന്. കണ്ട് മതി വരാതെ അവിടെ തന്നെ വായ പൊളിച്ച് നിന്നു, (വായയില്‍ ഈച്ച കേറാത്തതു ഭാഗ്യം.) എന്തായാലും അതും കണ്ട് ഫോട്ടോയുമെടുത്ത് അവിടെ നിന്നിറങ്ങി.
 ദാ കണ്ടില്ലേ മോളുടെ വായന...


 ഇറങ്ങുന്ന വഴിക്ക് ഓര്‍ക്കിഡുകളെ നല്ല രീതിയില്‍ വളര്‍ത്തിയിരിക്കുന്നത് കണ്ടു. അതിന്‍റെ കൂടെ നിന്ന് കുറച്ചു ഫോട്ടോസും എടുത്തു. ( കുറേ കാലം കഴിയുമ്പോള്‍ ഈ ഫോട്ടോസും, വീഡിയോസുമല്ലേ നമുക്ക് ഓര്‍ക്കാനായി ഉണ്ടാവൂ. കണ്ടതൊക്കെ അപ്പോളേ മറക്കില്ലേ....) 


അങ്ങനെ ബേര്‍ഡ് പാര്‍ക്കിന് ടാറ്റാ പറഞ്ഞ് ഞങ്ങള്‍ അവിടെ നിന്ന് ബസ്സില്‍ കയറി മെട്രോ സ്റ്റേഷനില്‍ ഇറങ്ങി, അവിടെ കണ്ട ഇന്ത്യന്‍ റെസ്റ്റോറന്‍റില്‍ നിന്ന് 3 സെറ്റ് പൊറോട്ടയും ചിക്കന്‍ കറിയും ഓര്‍ഡര്‍ ചെയ്തു. 2 പൊറോട്ടയും, പിന്നെ ഒരു കോഴിയെ നടുവെ മുറിച്ചിട്ട ഒരു കറിയുമാണ് ഒരു സെറ്റ്. കഷണമൊക്കെ അവിടെ വെച്ച് പൊറോട്ട മാത്രം കഴിച്ച് എഴുന്നേറ്റു. 


ഇനിയും ഞാനെഴുതിയാല്‍ ആരും വായിക്കില്ലായെന്ന് മനസ്സിലായതു കൊണ്ട് ഇതിന്‍റെ ബാക്കി അടുത്ത പോസ്റ്റില്‍....